ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസിൽ യാത്ര ചെയ്ത യുവതീയുവാക്കൾക്ക് നേരെ ബസ് ജീവനക്കാരൻ സദാചാര ഗുണ്ടായിസം കാണിച്ചതായി പരാതി. സുഹൃത്തുക്കളായ യുവാവും യുവതിയും ഒരുമിച്ച് ഇരിക്കുന്നത് തടയുകയും, അനുസരിച്ചില്ലെങ്കിൽ വീട്ടുകാരെയും പോലീസിനെയും വിളിക്കുമെന്ന് കണ്ടക്ടർ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിലൂടെ യുവാവ് പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
22 വയസ്സുള്ള യുവാവും സുഹൃത്തും സൗകര്യപ്രദമായ യാത്രയ്ക്കായി മൂന്ന് ബെർത്തുകളാണ് ബുക്ക് ചെയ്തത് (ഒരു ഡബിൾ ബെർത്തും ഒരു സിംഗിൾ ബെർത്തും). യാത്രയ്ക്കിടെ ഇവർ ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തത് കണ്ടക്ടർ ചോദ്യം ചെയ്തു. വെവ്വേറെ സീറ്റുകളിലേക്ക് മാറാൻ ആവശ്യപ്പെട്ട കണ്ടക്ടർ, വിസമ്മതിച്ചപ്പോൾ ഭീഷണി മുഴക്കുകയായിരുന്നു.
Also Read: താമരശ്ശേരിയിൽ ആഭരണത്തെച്ചൊല്ലി സംഘർഷം; ഒരാൾക്ക് പരിക്ക്
“വീട്ടുകാരെ വിളിക്കും”, “പോലീസിനെ അറിയിക്കും” എന്നിങ്ങനെയുള്ള ഭീഷണികൾക്ക് മുന്നിൽ ഒടുവിൽ യാത്രക്കാർക്ക് സീറ്റ് മാറി ഇരിക്കേണ്ടി വന്നു. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാന്യമായാണ് യാത്ര ചെയ്തതെന്നും എന്നിട്ടും അനാവശ്യമായി പ്രശ്നമുണ്ടാക്കുകയായിരുന്നു എന്നും യുവാവ് കുറിപ്പിൽ പറയുന്നു.ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. ടിക്കറ്റ് ബുക്ക് ചെയ്ത സീറ്റുകൾ മറ്റൊരാൾക്ക് മറിച്ചുവിറ്റ് പണമുണ്ടാക്കാനുള്ള തന്ത്രമാകാം ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു. പ്രായപൂർത്തിയായ വ്യക്തികളുടെ യാത്രാസ്വാതന്ത്ര്യത്തിൽ ഇടപെടാൻ കണ്ടക്ടർക്ക് അധികാരമില്ലെന്നും ഇത്തരം സന്ദർഭങ്ങളിൽ ശക്തമായി പ്രതികരിക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും നിർദ്ദേശം.
The post ടിക്കറ്റെടുത്ത് യാത്ര ചെയ്താലും ‘ഒരുമിച്ചിരിക്കണ്ട’; സ്ലീപ്പർ ബസിൽ യുവതീയുവാക്കൾക്ക് നേരെ കണ്ടക്ടറുടെ സദാചാര ഗുണ്ടായിസം appeared first on Express Kerala.



