കൊച്ചി കലൂർ ശാസ്താ റോഡിൽ വാഹനപരിശോധന നടത്തുകയായിരുന്ന എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടരയോടെ എത്തിയ നീല കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് ഉദ്യോഗസ്ഥനെ ബോണറ്റിലേക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ എ.എസ്.ഐ റോഡിലേക്ക് തെറിച്ചുവീണു. ഇരുകാലുകൾക്കും ക്ഷതമേറ്റ ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.
സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ കൊല്ലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് കൊച്ചിയിൽ പഠിക്കാനെത്തിയ പ്രതികളെ പിടികൂടാൻ സാധിച്ചത്. പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പാഞ്ഞതിന് പിന്നിൽ ലഹരി ഇടപാടുകളോ മറ്റ് എന്തെങ്കിലും ഉണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൃത്യമായ പ്ലാനിംഗോടെയാണോ അതോ പരിഭ്രാന്തിയിൽ ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.
The post കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് തെറിപ്പിച്ച സംഭവം; യുവാക്കൾ പിടിയിൽ appeared first on Express Kerala.



