
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ സുപ്രധാന കേന്ദ്രമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയെ പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായ റിയാദ് – കെയ്‌റോ പാതയിൽ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് സർവീസിനായി ഒരുങ്ങുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കെയ്‌റോയിലേക്ക് പ്രതിദിന സർവീസുകൾ നടത്തുന്നതിലൂടെ ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബൈയ്ക്കും ലണ്ടനും പിന്നാലെ കെയ്‌റോ കൂടി എത്തുന്നതോടെ ആഗോള തലത്തിൽ മികച്ച സാന്നിധ്യമാകാൻ റിയാദ് എയറിന് സാധിക്കും.
സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ ചരിത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ പുതിയ നീക്കം സഹായിക്കും. പ്രതിവർഷം ശരാശരി 27 ലക്ഷം യാത്രക്കാരുള്ള ഈ റൂട്ടിൽ, ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പുറമെ ഹജ്ജ്-ഉംറ തീർത്ഥാടകർക്കും പുതിയ സർവീസ് വലിയ അനുഗ്രഹമാകും. നിലവിൽ സൗദിയിൽ നിന്നുള്ള വിദേശ യാത്രക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കെയ്‌റോയെ ഉൾപ്പെടുത്തിയതിലൂടെ തങ്ങളുടെ തന്ത്രപരമായ വളർച്ചയാണ് കമ്പനി പ്രകടമാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും ആഡംബര സൗകര്യങ്ങളും ഒത്തുചേരുന്ന റിയാദ് എയറിന്റെ വരവ് വ്യോമയാന മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കമിടും.
The post ആകാശപ്പൂരത്തിനൊരുങ്ങി റിയാദ് എയർ; ലണ്ടനും ദുബൈയ്ക്കും പിന്നാലെ ഇനി കെയ്‌റോയിലേക്കും പറക്കും! appeared first on Express Kerala.



