
സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മാവേലിക്കര ഡിപ്പോയിലെ ആർ. പ്രേംനാഥ്, നെയ്യാറ്റിൻകരയിലെ വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി. ഫെബ്രുവരി മാസത്തിലെ വിൽപനയ്ക്ക് ആവശ്യമായ സാധനങ്ങളുടെ കണക്ക് കൃത്യസമയത്ത് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാതിരുന്നതും, സാധനങ്ങൾക്ക് ഡിമാൻഡ് ഇല്ലെന്ന് തെറ്റായ വിവരം നൽകിയതുമാണ് ഇവർക്കെതിരെയുള്ള കുറ്റം.
ജീവനക്കാരുടെ അനാസ്ഥയെത്തുടർന്ന് പറക്കോട്, നെയ്യാറ്റിൻകര, മാവേലിക്കര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെടുകയും ചെയ്തു. ഇതിനെതിരെ ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല പരിശോധനകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
The post സബ്സിഡി സാധനങ്ങൾ മുടങ്ങി! വീഴ്ച വരുത്തിയ മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ appeared first on Express Kerala.



