
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ ഉമ്രാൻ മാലിക്കിന് കരിയറിലെ തന്നെ ഏറ്റവും മോശം ദിനം. ഡി വൈ പാട്ടീൽ ടി20 കപ്പിൽ മുംബൈ കസ്റ്റംസിനെതിരായ മത്സരത്തിൽ വെറും രണ്ട് ഓവറിൽ 59 റൺസാണ് താരം വഴങ്ങിയത്. ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിനായി പന്തെറിഞ്ഞ ഉമ്രാനെ പ്രാദേശിക താരങ്ങൾ നിർദാക്ഷ്യം പ്രഹരിക്കുകയായിരുന്നു. ക്യാപ്റ്റൻ ഷാർദുൽ താക്കൂറിനൊപ്പം ബൗളിംഗ് ഓപ്പൺ ചെയ്ത ഉമ്രാന്റെ ആദ്യ ഓവറിൽ തന്നെ രുഗ്വേദ് മോറെ ഒരു ഫോറും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 23 റൺസ് അടിച്ചെടുത്തു.
എന്നാൽ മത്സരത്തിന്റെ 13-ാം ഓവറിൽ രണ്ടാം സ്‌പെല്ലിനായി തിരിച്ചെത്തിയപ്പോഴാണ് ഉമ്രാൻ അക്ഷരാർത്ഥത്തിൽ ‘പഞ്ഞിക്കിടപ്പെട്ടത്’. ആ ഓവറിൽ മാത്രം നോ-ബോളുകളും വൈഡുകളും ഉൾപ്പെടെ 36 റൺസാണ് ഉമ്രാൻ വിട്ടുനൽകിയത്. ആദ്യ പന്തിൽ സിംഗിളും രണ്ടാം പന്തിൽ ഫോറും വഴങ്ങിയതിന് പിന്നാലെ ഉമ്രാന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടമായി. നോ-ബോളിൽ സിക്‌സർ വഴങ്ങിയ താരം പിന്നീട് സിക്‌സും ഫോറും വഴങ്ങി റൺസ് വാരിക്കോരി നൽകി. ഓവർ പൂർത്തിയാക്കാൻ ഒരു പന്ത് ബാക്കിനിൽക്കെ വൈഡും നോ-ബോളും എറിഞ്ഞത് തിരിച്ചടിയായി. ഫ്രീ ഹിറ്റ് ഫോറായെങ്കിലും അതും ഒരു നോ-ബോളായതോടെ ഉമ്രാന്റെ ബൗളിംഗ് തീർത്തും ദയനീയമായി മാറി.
ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ ഉമ്രാൻ മാലിക്കിന്റെ ഈ ഫോമില്ലായ്മ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വേഗതയുണ്ടെങ്കിലും കൃത്യത പാലിക്കുന്നതിൽ താരം പരാജയപ്പെടുന്നത് വരാനിരിക്കുന്ന വലിയ ടൂർണമെന്റുകളിൽ ടീമിന് തിരിച്ചടിയായേക്കാം. 193 റൺസ് എന്ന മികച്ച സ്കോർ പ്രതിരോധിക്കാനിറങ്ങിയ ടാറ്റ സ്പോർട്സ് ക്ലബ്ബിന് ഉമ്രാന്റെ ഈ ‘എക്സ്പെൻസീവ്’ ഓവറുകൾ വലിയ തിരിച്ചടിയാണ് നൽകിയത്.
The post പ്രാദേശിക താരങ്ങൾക്ക് മുന്നിൽ ഉമ്രാൻ ‘കീഴടങ്ങി’; ഒരോവറിൽ 36 റൺസ്, ഐപിഎല്ലിന് മുൻപ് കൊൽക്കത്തയ്ക്ക് ആശങ്ക appeared first on Express Kerala.



