
തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിന്നാലുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പോക്സോ കോടതി കണ്ടെത്തി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെ (45) ആണ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷാവിധി ഫെബ്രുവരി 28-ന് പുറപ്പെടുവിക്കും. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2019-ലായിരുന്നു സംഭവം. പരീക്ഷാ പേടി മാറ്റാനായി അമ്മ പൂജാരിയുടെ അടുത്തെത്തിച്ച ഒൻപതാം ക്ലാസുകാരിയെ ബാധയുണ്ടെന്ന് വിശ്വസിപ്പിച്ച് പൂജാമുറിയിൽ കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു. പൂജയ്ക്ക് ശേഷവും പേടി മാറാത്തതിനെത്തുടർന്ന് അമ്മ കുട്ടിയെ ഒരു മെന്റൽ എയ്ഡ് ക്യാമ്പിലെത്തിച്ചു. അവിടെ ഡോക്ടറോട് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
The post ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പീഡനം; തിരുവനന്തപുരത്തെ ക്ഷേത്ര പൂജാരി കുറ്റക്കാരനെന്ന് കോടതി appeared first on Express Kerala.



