
കാസർകോട് ഹൊസങ്കടിയിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത കേസിലെ മുഖ്യപ്രതി മൊയ്നുദ്ദീൻ സമാനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 14-ന് ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വനിതാ സിവിൽ പോലീസ് ഓഫീസർ വന്ദനയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു. മംഗളൂരുവിലെ കൊപ്പള പച്ചക്കറി മാർക്കറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സാഹസികമായാണ് പിടികൂടിയത്.
ഉള്ളാൾ സ്വദേശിയും സുഹൃത്തും താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ചു കയറിയ പ്രതിയും സംഘവും ഇവരുടെ നഗ്നചിത്രങ്ങൾ പകർത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. ഈ കേസിലെ മറ്റ് പ്രതികളായ ഹാരിസ്, മുഹമ്മദ് ഫൈസൽ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പീഡനം; തിരുവനന്തപുരത്തെ ക്ഷേത്ര പൂജാരി കുറ്റക്കാരനെന്ന് കോടതി
ആക്രമണത്തിനിടെ വനിതാ ഓഫീസർ വന്ദനയുടെ വലതു കൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേൽക്കുകയും എല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു. പ്രതിയെ പിടികൂടാൻ മംഗളൂരുവിൽ എത്തിയപ്പോഴാണ് പോലീസിനെ വെട്ടിച്ച് ഇയാൾ വിരലൊടിച്ച് കടന്നുകളഞ്ഞത്. കേസിലെ ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.
The post വനിതാ പോലീസിന്റെ വിരലൊടിച്ച് കടന്നുകളഞ്ഞു; മംഗളൂരു പച്ചക്കറി മാർക്കറ്റിൽ നിന്ന് സാഹസികമായി പ്രതിയെ പിടികൂടി appeared first on Express Kerala.



