
കൊല്ലം സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും. കേസിൽ പിടിയിലായ അമൽ, അനന്തു എന്നിവർ നേരത്തെയും കൊലപാതകം, മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് കണ്ടെത്തി.
ഒന്നാം പ്രതിയായ സഫ്നയാണ് യുവാവിനെ ചതിയിൽപ്പെടുത്തി ഹോട്ടൽ മുറിയിലെത്തിച്ചത്. ഇവർ മുൻപും സമാനമായ രീതിയിൽ ഹണി ട്രാപ്പ് നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സഫ്നയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെത്തുടർന്ന് അമൽ ദേവ് എന്ന യുവാവിനെ നാലംഗ സംഘം അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. നിലവിൽ ഗുരുതര പരിക്കുകളോടെ അമൽ ദേവ് ചികിത്സയിലാണ്. പോലീസ് പിടികൂടിയ നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതികൾ പകർത്തിയ നഗ്നദൃശ്യങ്ങൾ മറ്റെന്തെങ്കിലും ഭീഷണിക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
The post കൊച്ചിയിലെ ഹണി ട്രാപ്പ്; പ്രതികൾക്കെതിരെ കാപ്പ ചുമത്തും appeared first on Express Kerala.



