
കൊല്ലം ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആർ.എസ്.പിയിൽ കടുത്ത ആഭ്യന്തര കലഹം. ചവറ സ്വദേശിയും ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് സ്ഥാനം രാജിവെച്ചു. മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനെ അദ്ദേഹം ഫോണിലൂടെ അറിയിച്ചു. വിഷ്ണു മോഹന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും കടുത്ത വിയോജിപ്പുള്ളതായാണ് സൂചനകൾ.
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, ഷിബു ബേബി ജോൺ പക്ഷം ഇതിനെ ശക്തമായി എതിർത്തു. കാർത്തിക്കിനെ പരിഗണിച്ചാൽ പാർട്ടി വിടുമെന്ന ഷിബു ബേബി ജോണിന്റെ നിലപാടാണ് ഒടുവിൽ വിഷ്ണു മോഹനിലേക്ക് ചർച്ചകളെത്തിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഇടതുമുന്നണിക്കൊപ്പം നിന്ന ഇരവിപുരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, ആർ.എസ്.പിയിലെ ഈ പൊട്ടിത്തെറി തിരിച്ചടിയാകുമോ എന്ന ആശങ്ക മുന്നണി നേതൃത്വത്തിനുണ്ട്.
The post ഇരവിപുരത്ത് ആർ.എസ്.പിയിൽ പൊട്ടിത്തെറി; സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി രാജിവെച്ചു appeared first on Express Kerala.



