
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി വൻതോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനും ഈ സൈനിക നീക്കം അനിവാര്യമായിരുന്നുവെന്ന് ട്രംപ് ന്യായീകരിച്ചു. ഇസ്രയേലിൽ നിന്നുള്ള വ്യോമസേനയുടെ സഹായത്തോടെയാണ് ഇറാനിലേക്ക് മിസൈൽ ആക്രമണങ്ങൾ നടത്തിയത്.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും ആക്രമണമുണ്ടായതായാണ് വിവരം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖമനയിയെ രഹസ്യതാവളത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഈ നീക്കത്തെ ‘മുൻകരുതൽ ആക്രമണം’ എന്ന് വിശേഷിപ്പിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വ്യോമമേഖല പൂർണ്ണമായും അടച്ച ഇസ്രയേൽ, ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ഇറാനെതിരെ മിസൈൽ ആക്രമണം നടത്തി ഇസ്രായേൽ; ഇറാനിൽ വൻ സ്ഫോടനങ്ങൾ
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിനെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ആക്രമണങ്ങളിൽ ഭയമില്ലെന്നും ഇതിനുള്ള തിരിച്ചടി അത്യന്തം കടുത്തതായിരിക്കുമെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. നിലവിലെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്നും വരാനിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇരുഭാഗത്തുനിന്നും യുദ്ധസമാനമായ നീക്കങ്ങൾ തുടരുന്നത് പശ്ചിമേഷ്യയെ വലിയൊരു ആഗോള പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
The post ഇറാനെതിരെ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കം; 8 മിനിറ്റ് വീഡിയോ സന്ദേശവുമായി അമേരിക്കൻ പ്രസിഡന്‍റ് appeared first on Express Kerala.



