
ബെംഗളൂരു: കുട്ടിക്കാലം മുതലുള്ള ആത്മമിത്രത്തെ വിശ്വസിച്ച് ലക്ഷങ്ങൾ കടം നൽകിയ ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒടുവിൽ ചതിക്കപ്പെട്ട് കടക്കെണിയിലും മാനസിക സംഘർഷത്തിലുമായി. പ്രതിവർഷം 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന യുവാവാണ് റെഡ്ഡിറ്റിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. ന്യൂസിലൻഡിൽ ഉപരിപഠനത്തിന് പോകാൻ പണമില്ലാതെ വിഷമിച്ച സുഹൃത്തിനെ സഹായിക്കാൻ യുവാവ് സ്വന്തം സമ്പാദ്യത്തിൽ നിന്നും കടമെടുത്തുമാണ് എട്ടു ലക്ഷം രൂപ നൽകിയത്. എന്നാൽ വിദേശത്തെത്തിയതോടെ സുഹൃത്ത് വാക്കുമാറുകയും ഫോൺ കോളുകളും സന്ദേശങ്ങളും പൂർണ്ണമായും അവഗണിച്ചുകൊണ്ട് ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു.
സുഹൃത്തിനെ സഹായിക്കാനായി വിവിധ ലോൺ ആപ്പുകളിൽ നിന്നും എൻ.ബി.എഫ്.സി-കളിൽ നിന്നുമായി ഏകദേശം അഞ്ച് ലക്ഷം രൂപയോളം ഇദ്ദേഹം കടമെടുത്തിരുന്നു. എന്നാൽ മൂന്ന് മാസം മുൻപ് ജോലി കൂടി നഷ്ടപ്പെട്ടതോടെ വായ്പ തിരിച്ചടവ് മുടങ്ങുകയും പലിശ കുതിച്ചുയരുകയും ചെയ്തു. ലോൺ ഏജന്റുമാരുടെ നിരന്തരമായ ഭീഷണി നിലനിൽക്കെ മാനസികാരോഗ്യം തകരുകയും കുടുംബത്തിന്റെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്ത അവസ്ഥയിലാണ് ഇദ്ദേഹം. തന്റെ ജീവിതം തന്നെ തകർന്ന അവസ്ഥയിലാണെന്ന് യുവാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പലിശക്കാരുടെ ശല്യം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയത്. ന്യൂസിലൻഡിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകണമെന്നും, ഇന്ത്യയിൽ അഭിഭാഷകൻ മുഖേന നിയമനടപടികൾ സ്വീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പലരും നിർദ്ദേശിച്ചു. ലോൺ ആപ്പുകളുടെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വാങ്ങി കടം തീർക്കാനും ആദ്യം സ്വന്തം മാനസികാരോഗ്യം വീണ്ടെടുക്കാനും പലരും യുവാവിനെ ഉപദേശിച്ചു. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം ചതിക്കുഴികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ സംഭവം.
The post സൗഹൃദം ചതിക്കുഴിയായി; 8 ലക്ഷം നൽകി സഹായിച്ച ഐടി ജീവനക്കാരൻ കടക്കെണിയിൽ, സുഹൃത്ത് വിദേശത്തേക്ക് മുങ്ങി appeared first on Express Kerala.



