
ഖത്തറിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ ആസൂത്രിത നീക്കത്തിൽ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചതെന്ന് മന്ത്രാലയ വക്താവ് നാസർ അൽ കുബൈസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ഖത്തറിന്റെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി വെടിവെച്ചിട്ടു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 11:39-ഓടെയാണ് ആദ്യ ആക്രമണശ്രമം ഉണ്ടായതെന്നും ഭീഷണി തിരിച്ചറിഞ്ഞ ഉടൻ തന്നെ പ്രതിരോധ നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിരോധ കവചം ഭേദിച്ചെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അൽ ഉദൈദിലെ അമേരിക്കൻ സൈനിക താവളത്തിലാണ് പതിച്ചത്. കൂടാതെ, റഡാർ സംവിധാനങ്ങളെ ലക്ഷ്യം വെച്ച് എത്തിയ ഒരു ഡ്രോണും നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഈ ആക്രമണങ്ങളിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പരമാധികാരവും മണ്ണും സംരക്ഷിക്കാൻ ഖത്തർ സായുധ സേന പൂർണ്ണ സജ്ജമാണെന്നും ഏത് വെല്ലുവിളിയെയും നേരിടുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
The post ഖത്തറിന് നേരെ ഇറാന്റെ മിസൈൽ മഴ; 65 ബാലിസ്റ്റിക് മിസൈലുകൾ, ഭൂരിഭാഗവും വെടിവെച്ചിട്ടു appeared first on Express Kerala.



