
ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയെ യുദ്ധത്തിന്റെ നിഴലിലാഴ്ത്തുമ്പോൾ, അവിടെയുള്ള ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സജീവമായ ഇടപെടലുമായി കേരള സർക്കാർ. പ്രവാസികൾക്കും നാട്ടിലെ അവരുടെ ബന്ധുക്കൾക്കും കൃത്യമായ വിവരങ്ങൾ നൽകുന്നതിനും അടിയന്തര സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
സംഘർഷ മേഖലയിലുള്ള മലയാളി കുടുംബങ്ങളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കർശന നിർദ്ദേശത്തെത്തുടർന്നാണ് കൺട്രോൾ റൂം സജ്ജമാക്കിയത്. ഡൽഹി കേന്ദ്രീകരിച്ച് വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യം ഉടലെടുത്താൽ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി ചേർന്ന് സംസ്ഥാനം പ്രവർത്തിക്കും.
Also Read: ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം; അപലപിച്ച് എം.എ. ബേബി
കേരള ഹൗസിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമിലേക്ക് ഏതു സമയത്തും പ്രവാസികൾക്കോ ബന്ധുക്കൾക്കോ ലാൻഡ്ലൈൻ 011-23747079, 011-23742320, മൊബൈൽ/ഹെൽപ്ലൈൻ +91-9310443880 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി കേരള സർക്കാർ നിരന്തരമായ ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ ഒരോ രാജ്യത്തെയും സാഹചര്യം വിലയിരുത്തുകയും അവിടുത്തെ നിയമപരമായ മാറ്റങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും ഉടൻ തന്നെ പ്രവാസികളിലേക്ക് എത്തിക്കുകയും ചെയ്യും.
അബുദാബി 800-46342 (ടോൾ ഫ്രീ), +971543090571 (WhatsApp), കുവൈത്ത് +96565501946, ഖത്തർദോഹ +974-55647502, ബഹ്റൈൻ 0097339418071. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
The post പശ്ചിമേഷ്യൻ പ്രതിസന്ധി; പ്രവാസികൾക്കായി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു appeared first on Express Kerala.



