
ടി20 ലോകകപ്പിന്റെ ചരിത്രത്താളുകളിൽ വിരാട് കോഹ്‌ലിയുടെ വമ്പൻ റെക്കോർഡുകൾ പഴങ്കഥയാക്കി മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ പുറത്താകാതെ 97 റൺസ് നേടിയതോടെ, ടി20 ലോകകപ്പിൽ റൺവേട്ട പിന്തുടരുമ്പോൾ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. 50 പന്തിൽ 12 ഫോറും 4 സിക്സറുമടങ്ങുന്ന സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചത്.
2016-ൽ ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലി നേടിയ പുറത്താകാതെയുള്ള 82 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. സഞ്ജുവിന്റെ ഈ ഇന്നിംഗ്‌സോടെ കോഹ്‌ലി രണ്ടാമതായി. കൂടാതെ, ഒരു ലോകകപ്പ് ഇന്നിംഗ്‌സിൽ ഇന്ത്യൻ താരം നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ എന്ന നേട്ടവും സഞ്ജുവിനായി. 2010-ൽ സുരേഷ് റെയ്ന നേടിയ 101 റൺസാണ് പട്ടികയിൽ ഒന്നാമത്. രോഹിത് ശർമ (92), വിരാട് കോഹ്‌ലി (89), സൂര്യകുമാർ യാദവ് (84) എന്നിവരെല്ലാം സഞ്ജുവിന് പിന്നിലായി.
Also Read: സമ്മർദ്ദത്തിലും പതറാത്ത പോരാളി; സഞ്ജുവിന്റെ 97 റൺസ് പ്രകടനത്തെ പുകഴ്ത്തി ഗൗതം ഗംഭീർ
മത്സരശേഷം വികാരാധീനനായാണ് സഞ്ജു പ്രതികരിച്ചത്. “ലോകം മുഴുവൻ കീഴടക്കിയ സന്തോഷത്തിലാണ് ഞാൻ. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലം മുതൽ കാത്തിരുന്ന നിമിഷമാണിത്. കരിയറിലെ ഉയർച്ച താഴ്ചകൾക്കിടയിൽ പലപ്പോഴും എന്നെത്തന്നെ സംശയിച്ചിരുന്നു, എന്നാൽ ദൈവാനുഗ്രഹത്താൽ ഇന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു,” സഞ്ജു പറഞ്ഞു.
The post കോഹ്‌ലിയെ പിന്നിലാക്കി സഞ്ജു സാംസൺ! ലോകകപ്പിലെ ‘ചേസിംഗ്’ രാജാവായി മലയാളി താരം appeared first on Express Kerala.



