
സംവിധായകൻ ടി.വി. ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷമായ ‘ഓർമ്മകളുണ്ടായിരിക്കണം’ എന്ന ചടങ്ങിൽ തന്റെ പഴയകാല സ്മരണകൾ പങ്കുവെച്ച് മമ്മൂട്ടി. സിനിമയിൽ എങ്ങനെയെങ്കിലും ഒരിടം കണ്ടെത്താൻ താൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി.
സിനിമാമോഹവുമായി നടന്ന കാലത്ത് വീട്ടിലുള്ളവരോട് ഒഴികെ കണ്ടുമുട്ടിയ എല്ലാവരോടും താൻ അവസരം ചോദിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ടി.വി. ചന്ദ്രന്റെ സിനിമകളിൽ അഭിനയിക്കാൻ തുടക്കകാലത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു. പാരലൽ സിനിമകളോടും ന്യൂവേവ് സിനിമകളോടും തനിക്ക് എന്നും പ്രത്യേക താല്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ആഗ്രഹിച്ചതുപോലെ തന്നെ ടി.വി. ചന്ദ്രനെപ്പോലുള്ള പ്രഗത്ഭരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
Also Read: പരാജയങ്ങൾ വഴിമാറുന്നു! പുത്തൻ പ്രതീക്ഷയുമായി സൂര്യ, ‘വിശ്വനാഥ് ആൻഡ് സൺസ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
തന്റെ 50 വർഷത്തെ സിനിമാ ജീവിതം വലിയ കാര്യമായി തോന്നിയിരുന്നില്ലെന്നും, എന്നാൽ സഹപ്രവർത്തകർ നൽകുന്ന ഈ സ്നേഹം കാണുമ്പോൾ തന്റെ വഴി തെറ്റിയിട്ടില്ലെന്ന് ബോധ്യമായെന്നും ടി.വി. ചന്ദ്രൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സംവിധായകൻ കമൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
The post ‘അന്ന് വീട്ടുകാരൊഴികെ എല്ലാവരോടും ചാൻസ് ചോദിച്ചിട്ടുണ്ട്’; സിനിമാ മോഹങ്ങളെക്കുറിച്ച് മമ്മൂട്ടി appeared first on Express Kerala.



