ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ മരണത്തിൽ വിതുമ്പി കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലുള്ള അലിപുര ഗ്രാമം. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ഗ്രാമത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഗ്രാമത്തിലെ കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയും ആഘോഷങ്ങളും പൊതുപരിപാടികളും മാറ്റിവെക്കുകയും ചെയ്തു. അഞ്ജുമാൻ ഇ ജഫാരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത വസ്ത്രം ധരിച്ചും കറുത്ത കൊടികൾ ഉയർത്തിയും ഗ്രാമത്തിൽ വൻ പ്രതിഷേധ പ്രകടനവും പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിച്ചു.
ബെംഗളൂരുവിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അലിപുരയ്ക്ക് ഇറാനുമായും ഖമേനിയുമായും ദശകങ്ങളുടെ ആത്മബന്ധമാണുള്ളത്. 1986-ൽ ഖമേനി ഈ ഗ്രാമം സന്ദർശിച്ചിരുന്നതായും അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘ഇമാം ഖമേനി’ എന്ന പേരിൽ ഒരു ആശുപത്രി ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ ഓർക്കുന്നു. ഏകദേശം 25,000 ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ 90 ശതമാനവും ഷിയാ വിഭാഗത്തിൽപ്പെട്ടവരാണ്. നിലവിൽ ഈ ഗ്രാമത്തിൽ നിന്നുള്ള നൂറ്റമ്പതോളം പേർ ഇറാനിൽ തൊഴിലിനായും വിദ്യാഭ്യാസത്തിനായും താമസിക്കുന്നുണ്ട് എന്നത് അലിപുരയ്ക്ക് ഇറാനുമായുള്ള ഗാഢമായ ബന്ധത്തെ സൂചിപ്പിക്കുന്നു.
The post അയത്തുള്ള ഖമേനിയുടെ വിയോഗം! കർണാടകയിലെ ‘അലിപുര’ ഗ്രാമത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം appeared first on Express Kerala.



