
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് അനുകൂലമായി പ്രതികരിച്ച് നടൻ രമേഷ് പിഷാരടി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പിഷാരടി വ്യക്തമാക്കി. എങ്കിലും, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ഏത് മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചാലും അതൊരു വലിയ അംഗീകാരമായി കാണുന്നു. പാലക്കാട് എന്നല്ല, പാർട്ടി നിർദ്ദേശിക്കുന്ന ഏത് മണ്ഡലത്തിലും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:“ഷിബു ബേബി ജോണിന്റേത് ഏകപക്ഷീയ നിലപാട്”; ആർഎസ്പി വിട്ട് സജി ഡി ആനന്ദ്
“കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും തന്റെ പേര് ചർച്ചകളിൽ വന്നത് ശ്രദ്ധിച്ചിരുന്നു. കേന്ദ്രത്തിലും കേരളത്തിലും പാർട്ടിക്ക് ഭരണമില്ലാത്ത സമയത്തും കോൺഗ്രസുകാരനാണെന്ന് ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് താൻ. ആ നിലപാടിനോടുള്ള പാർട്ടിയുടെ സ്നേഹമാകാം ഈ വാർത്തകൾക്ക് പിന്നിലെന്ന് കരുതുന്നു,” പിഷാരടി കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിയായി പരിഗണിച്ചാലും ഇല്ലെങ്കിലും പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരുമെന്നും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവസരം ലഭിച്ചില്ലെങ്കിൽ തനിക്ക് പരാതികളൊന്നുമില്ലെന്നും കോൺഗ്രസ് പ്രസ്ഥാനത്തെ വിജയിപ്പിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
The post ‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി appeared first on Express Kerala.



