
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിലും കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വടകര മണ്ഡലത്തെ തുടർച്ചയായി ആറ് തവണ ലോക്‌സഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം, ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തരായ മലയാളി നേതാക്കളിൽ ഒരാളായിരുന്നു.
പത്രപ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച കെ.പി. ഉണ്ണികൃഷ്ണൻ ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ ദേവരാജ് അരശിനൊപ്പം കോൺഗ്രസ് (യു) വിഭാഗത്തിൽ ഉറച്ചുനിന്ന അദ്ദേഹം എ.ഐ.സി.സി (യു), എ.ഐ.സി.സി (എസ്) എന്നിവയുടെ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം 1993-ലാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസിൽ തിരിച്ചെത്തിയത്.
Also Read:കോൺഗ്രസിന്റേത് ബിജെപി ശൈലി; തെലങ്കാനയിലെ ബുൾഡോസർ പ്രയോഗത്തിൽ വിമർശനവുമായി എ.എ. റഹീം
വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. ഗൾഫ് യുദ്ധകാലത്ത് വിദേശത്ത് കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ നിർണ്ണായകമായ നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ബൊഫോഴ്സ് അഴിമതിയും വളം കുംഭകോണവും പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പാർലമെന്ററി ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
The post കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; വടകരയുടെ ശബ്ദം ഇനി ഓർമ്മ appeared first on Express Kerala.



