
തിരുവനന്തപുരം: ഭക്തിയുടെയും സമർപ്പണത്തിന്റെയും നിറവിൽ അനന്തപുരി ഇന്ന് ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ സംഗമങ്ങളിലൊന്നായ ഈ പുണ്യകർമ്മത്തിൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45-ന് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ അനന്തപുരി ഒരു മഹായാഗശാലയായി മാറും. നഗരവീഥികളും വീട്ടുപരിസരങ്ങളും ഒരേപോലെ പൊങ്കാല അടുപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉച്ചതിരിഞ്ഞ് 2.15-നാണ് പൊങ്കാല നിവേദ്യ സമർപ്പണം നടക്കുക.
ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ദർശന സമയത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. തുടർന്ന് രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽക്കുത്ത് ചടങ്ങും, രാത്രി 10.45-ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തും നടക്കും. നാളെ രാത്രി 9.45-ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കുന്നതോടെ ഉത്സവത്തിന്റെ സമാപന ചടങ്ങുകൾ ആരംഭിക്കും. രാത്രി 12.45-ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഔദ്യോഗികമായി സമാപനമാകുന്നത്.
Also Read:മക്കൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ
ഭക്തരുടെ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ തലത്തിൽ ഒരുക്കിയിരിക്കുന്നത്. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി റെയിൽവേ അധിക ട്രെയിനുകൾ സർവീസ് നടത്തുമ്പോൾ, കെ.എസ്.ആർ.ടി.സി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധിയാണ്.
The post അനന്തപുരി പൊങ്കാലലഹരിയിൽ; ഭക്തലക്ഷങ്ങൾ ദേവിക്ക് നിവേദ്യമർപ്പിക്കുന്നു appeared first on Express Kerala.



