ഒരു നടനോ നടിയോ ആരാധകരുടെ മനസ്സിൽ ഇടം കിട്ടാൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നില്ല, ഒരു ഒറ്റ ചിത്രത്തിലൂടെ തന്നെ അവർക്ക് അത് സാധിക്കും. അത്തരത്തിൽ മലയാളത്തിലും ഉണ്ട് ചില താരങ്ങൾ. വന്നതും പോയതും അറിഞ്ഞില്ല, പക്ഷെ എന്നും മലയാളികൾ ഓർത്തുവയ്ക്കും. അത്തരത്തിൽ ഒരു കഥാപാത്രമാണ് ‘പ്രിയം’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നായിക. നടി ദീപ നായർ ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ റിലീസായി 26 വർഷങ്ങൾക്കു ശേഷം ആ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന ഒരു തെറ്റായ വാർത്തയെ കുറിച്ച് താരം സംസാരിക്കുകയാണ്.
പ്രിയം എന്നത് താരത്തിന്റെ ആദ്യത്തെയും അവസാനത്തെയുമായ ചിത്രമായിരുന്നു. ഈ ചിത്രത്തിന് ശേഷം താരം വിദേശത്തേയ്ക്ക് പോയിരുന്നു. എന്നിരുന്നാലും മലയാളികൾ ഈ ചിത്രത്തെയും ഇതിലെ താരത്തിന്റെ കഥാപാത്രത്തെയും എന്നും ചർച്ചകളിൽ കൊണ്ടുവരുമായിരുന്നു. അതിനു പ്രധാന കാരണം അന്ന് മുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു കഥ തന്നെ ആയിരുന്നു. ദീപാ നായർക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ളതു കൊണ്ട് ദീപാ നായരുടെ അച്ഛനാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്നതായിരുന്നു അത്. എന്നാൽ ഈ വാർത്തയെ താരം തള്ളിയിരിക്കുകയാണ്. തന്റെ അച്ഛനല്ല ഈ സിനിമ നിർമിച്ചതെന്നും താൻ എങ്ങനെയാണ് സിനിമയിലെത്തിയതെന്നുമെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് നടി പങ്കുവച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ ഈ ചിത്രം നിർമ്മിച്ചത് കെ.കെ. നായർ ആണ്. ആ കുടുംബം നിർമ്മിച്ച ഏക സിനിമയുടെ ക്രെഡിറ്റ് തന്റെ അച്ഛനിലേക്ക് എത്തുന്നതിൽ അവർക്ക് വലിയ വിഷമമുണ്ടെന്ന് ദീപ വെളിപ്പെടുത്തി. ഛായാഗ്രാഹകൻ വിപിൻ മോഹനും ഭാര്യ ഗിരിജയും വഴിയാണ് ദീപ ഈ സിനിമയിലേക്ക് വരുന്നത്. ‘ഗൃഹലക്ഷ്മി’ മാസികയുടെ കവർ ചിത്രമായി വന്ന ദീപയുടെ ഫോട്ടോ കണ്ടാണ് അവർ വീട്ടിലെത്തിയത്. അന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്ന ദീപയെ സിനിമയിലേക്ക് വിടാൻ മാതാപിതാക്കൾക്ക് ആദ്യം താല്പര്യമില്ലായിരുന്നു. സിനിമാ മേഖലയുമായി കുടുംബത്തിന് യാതൊരു ബന്ധവുമില്ലാത്തതായിരുന്നു ഇതിന് കാരണം. എന്നാൽ ഇതൊരു നല്ല കഥാപാത്രമാണെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞ് വിപിൻ മോഹൻ അവരെ സമ്മതിപ്പിക്കുകയായിരുന്നു.


