
പശ്ചിമേഷ്യൻ യുദ്ധത്തിന് സമാന്തരമായി അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിലും സംഘർഷം അതിരൂക്ഷമായി തുടരുന്നു. പാകിസ്ഥാന്റെ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി അതിർത്തിയിലെ പാക് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് താലിബാൻ സേന ആക്രമണം ശക്തമാക്കി.
കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക്, ഷോറാബാക്ക് ജില്ലകളിൽ പാക് സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. സ്പിൻ ബോൾഡാക്കിൽ മൂന്ന് പോസ്റ്റുകൾ പിടിച്ചെടുക്കുകയും മൂന്ന് പാക് സൈനികരെ വധിക്കുകയും ഒരാളെ തടവുകാരനായി പിടിക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് ദിവസമായി തുടരുന്ന പോരാട്ടത്തിൽ നൂറിലധികം പാക് സൈനികരെ വധിച്ചതായും 25-ലേറെ സൈനിക പോസ്റ്റുകളും ഒരു യുദ്ധ ടാങ്കും തകർത്തതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖ്വറാസ്മി അവകാശപ്പെട്ടു. കൂടാതെ, ബഗ്രാം വ്യോമതാവളത്തിന് നേരെയുള്ള പാക് വിമാനങ്ങളുടെ ആക്രമണം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായും അഫ്ഗാൻ പോലീസ് വ്യക്തമാക്കി.
Also Read: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ; 10,000 കോടിയുടെ ചരക്ക് നടുക്കടലിൽ, ആശങ്കയിൽ രാജ്യം
അഫ്ഗാനിസ്ഥാന്റെ അവകാശവാദങ്ങൾ തള്ളിയ പാകിസ്ഥാൻ, തങ്ങൾ 435 അഫ്ഗാൻ സൈനികരെ വധിച്ചതായി അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 188 സൈനിക പോസ്റ്റുകളും അത്രതന്നെ ടാങ്കുകളും പീരങ്കികളും തകർത്തതായി പാക് വാർത്താവിനിമയ മന്ത്രി അഠാവുള്ള തരാർ അവകാശപ്പെട്ടു. ഖോസ്റ്റ്, ജലാലാബാദ് എന്നിവിടങ്ങളിലെ അഫ്ഗാൻ ആയുധപ്പുരകളും ഡ്രോൺ കേന്ദ്രങ്ങളും നശിപ്പിച്ചതായി പാക് സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചു.
അഫ്ഗാൻ മണ്ണിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) ഭീകരർക്ക് താവളം നൽകുന്നു എന്ന പാകിസ്ഥാന്റെ ആരോപണമാണ് നിലവിലെ സംഘർഷത്തിന് പ്രധാന കാരണം. എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ആരോപണം നിഷേധിക്കുകയാണ്. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, മേഖലയിലെ മറ്റ് യുദ്ധസാഹചര്യങ്ങൾ സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്നു.
The post ടാങ്കുകളും പീരങ്കികളും തകർത്തു; അഫ്ഗാൻ-പാക് അതിർത്തിയിൽ സംഘർഷം appeared first on Express Kerala.



