
ഒമാനിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം. റാസ് അൽ-ജൈമ തുറമുഖത്താണ് ആദ്യം ആക്രമണമുണ്ടായത്. തുറമുഖത്തേക്ക് പറന്നിറങ്ങിയ ഡ്രോൺ പൊട്ടിത്തെറിക്കുന്നതിന്റെയും വലിയ രീതിയിൽ പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെ ഒമാനിലെ ദുഖം വാണിജ്യ തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായി. പുലർച്ചെയുണ്ടായ ഈ ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കറിന് കേടുപാടുകൾ സംഭവിച്ചതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്ന ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ നീക്കം. സൗദി അരാംകോയുടെ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന് സമാനമായ രീതിയിലാണ് ഒമാനിലും നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. എന്നാൽ, ഒമാനിലെ സംഭവങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.
Also Read: ‘ഇറാൻ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നു, പക്ഷേ സമയം വൈകി’; ഇറാന്റെ സൈനികശേഷി തകർത്തുവെന്ന് ഡോണൾഡ് ട്രംപ്
തുടർച്ചയായുണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാ മനുഷ്യരഹിത വിമാനങ്ങൾക്കും വായുമാർഗമുള്ള കായിക വിനോദങ്ങൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണ വിലക്കേർപ്പെടുത്തി. സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. മേഖലയിലെ യുഎസ് ആസ്തികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കും.
The post ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ദൃശ്യങ്ങൾ പുറത്ത് appeared first on Express Kerala.



