
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ഇന്ധന സഹായവുമായി റഷ്യ രംഗത്തെത്തി. ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോള എണ്ണവിപണിയെ തകിടം മറിക്കുകയും വിതരണ ശൃംഖല തടസ്സപ്പെടുകയും ചെയ്താൽ ഇന്ത്യയെ സഹായിക്കാൻ സന്നദ്ധമാണെന്ന് റഷ്യൻ ഉന്നതവൃത്തങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം അപകടത്തിലാവുകയും കപ്പലുകളുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണ്ണായക വാഗ്ദാനം.
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പകുതിയോളം ഇറക്കുമതി നടക്കുന്നത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. നിലവിലെ യുദ്ധസാഹചര്യം ഈ പാതയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തെ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യമായ റഷ്യയിൽ നിന്നുള്ള സഹായ വാഗ്ദാനം ഇന്ത്യക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിതരണം മുടങ്ങിയാലും ആഭ്യന്തര വിപണിയിൽ വലിയ ആഘാതമുണ്ടാകാതിരിക്കാൻ റഷ്യയുമായുള്ള സഹകരണം ഇന്ത്യക്ക് കരുത്താകും.
Also Read: ഒമാനിലെ തുറമുഖങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ആഭ്യന്തര ആവശ്യം ആറ് മുതൽ എട്ടാഴ്ച വരെ തടസ്സമില്ലാതെ നിറവേറ്റാൻ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ ശേഖരം ഇന്ത്യയുടെ പക്കലുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹ്രസ്വകാലത്തേക്കുള്ള പ്രതിസന്ധികൾ മറികടക്കാൻ ആവശ്യമായ കരുതല് ശേഖരം നിലവിലുണ്ടെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
The post ഗൾഫ് പ്രതിസന്ധി! ഇന്ത്യക്ക് കൈത്താങ്ങായി റഷ്യ; എണ്ണ വിതരണത്തിന് തയ്യാർ appeared first on Express Kerala.



