
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താരമൂല്യമുള്ള സ്ഥാനാർത്ഥികളെ അണിനിരത്തി പോരാട്ടത്തിനിറങ്ങാൻ എൻഡിഎ. ഒറ്റപ്പാലം മണ്ഡലത്തിൽ സംവിധായകനും നടനുമായ മേജർ രവി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. സിനിമാരംഗത്തെ മേജർ രവിയുടെ സ്വാധീനവും നിലപാടുകളും വോട്ടായി മാറുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കാൽ ലക്ഷത്തിലേറെ വോട്ടുകൾ നേടിയ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിക്കും. തിരുവനന്തപുരം നർമ്മദാ കോംപ്ലക്‌സിന് സമീപം ഇന്ന് രാവിലെ ചുവരെഴുതിക്കൊണ്ടാണ് ആർ. ശ്രീലേഖ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. നേരത്തെ മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുകയും നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് നിലപാടെടുക്കുകയും ചെയ്ത ശ്രീലേഖ, പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മനസ്സ് മാറ്റുകയായിരുന്നു.
നിലവിലെ എംഎൽഎ വി.കെ. പ്രശാന്ത് തന്നെയാകും എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസ് കോട്ടയായിരുന്ന വട്ടിയൂർക്കാവ് 2019-ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് വി.കെ. പ്രശാന്ത് എൽഡിഎഫിന്റെ ഭാഗമാക്കിയത്. 2021-ലും അദ്ദേഹം വിജയം ആവർത്തിച്ചു.
The post ഒറ്റപ്പാലത്ത് മേജർ രവി! വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ; താമര വിരിയിക്കാൻ ബിജെപി appeared first on Express Kerala.




