
അമേരിക്കയുടെ പശ്ചിമ തീരത്ത് അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് ഭീതി പരത്തുന്നു. വടക്കൻ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ, മരിൻ, നാപ, സാക്രമെന്റോ തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡിനും ഇൻഫ്ലുവൻസയ്ക്കും സമാനമായ രീതിയിൽ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഈ വൈറസിന് നിലവിൽ ആന്റി വൈറൽ ചികിത്സകളോ വാക്സിനുകളോ ലഭ്യമല്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ജലദോഷപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് വൈറസ് ബാധിച്ചവരിൽ കാണപ്പെടുന്നത്. കഠിനമായ ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസംമുട്ടൽ, വലിവ്, ചിലരിൽ ചർമ്മത്തിൽ തിണർപ്പുകൾ പ്രത്യക്ഷപ്പെടുന്നതായും ക്ലീവ്‌ലാൻഡ് ക്ലിനിക് റിപ്പോർട്ട് ചെയ്യുന്നു. കൊച്ചുകുട്ടികളിൽ ‘സീൽ’ കരയുന്നതുപോലെയുള്ള കഠിനമായ ചുമ ഒരു പ്രധാന ലക്ഷണമായി കണ്ടുവരുന്നു.
റെസ്‌പിറേറ്ററി സിൻസിഷ്യൽ വൈറസ് (RSV) കുടുംബത്തിൽപ്പെട്ട ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത് പ്രതിരോധശേഷി കുറഞ്ഞവരെയാണ്. കൊവിഡിനുംഅഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗബാധ രൂക്ഷമായി കാണുന്നത്. 65 വയസ്സിനു മുകളിലുള്ളവർക്കും മറ്റ് ശ്വാസകോശ രോഗങ്ങളുള്ളവർക്കും വൈറസ് ബാധ ഗുരുതരമാകാൻ സാധ്യതയുണ്ട്.
വൈറസിനെ നേരിട്ട് നശിപ്പിക്കാൻ മരുന്നുകളില്ലെങ്കിലും, രോഗിയുടെ ആരോഗ്യനില വഷളാകാതിരിക്കാൻ സപ്പോർട്ടീവ് കെയർ നൽകുന്നുണ്ട്. ഓക്സിജൻ തെറാപ്പി, ഐ.വി ഫ്ലൂയിഡുകൾ, വീക്കം കുറയ്ക്കാനുള്ള കോർട്ടിക്കോസ്റ്റിറോയിഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകുക, സമ്പർക്കം ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക എന്നിവ വൈറസ് വ്യാപനം തടയാൻ അത്യാവശ്യമാണ്.
അമേരിക്കയിൽ മാത്രം ഇതിനകം ലക്ഷക്കണക്കിന് ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഈ വൈറസ് കാരണമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ മിതമാണെങ്കിൽ പോലും, അതിവേഗത്തിലുള്ള വ്യാപനം ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post പശ്ചിമ തീരത്ത് എച്ച്.എം.പി.വി ഭീതി; ചികിത്സയില്ലാത്ത വൈറസ് ബാധയിൽ പിഞ്ചുകുഞ്ഞുങ്ങളും appeared first on Express Kerala.




