വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ചത് തികച്ചും സദുദ്ദേശത്തോടെയാണെന്നും അത് വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ നാം മനസ്സിലാക്കണമായിരുന്നു. അദ്ദേഹം എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്.
പെരുമ്പളം പാലത്തിന്റെ നിർമ്മാണത്തെപ്പോലും അദ്ദേഹം പ്രകീർത്തിച്ചിരുന്നു. സദുദ്ദേശത്തോടെ അദ്ദേഹം പറഞ്ഞ കാര്യം വിവാദമാക്കിയത് നിർഭാഗ്യകരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ചെന്നൈയിൽ നിന്ന് ആരെയും അറിയിക്കാതെയാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. അവിടെവെച്ച് ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി സംസാരിച്ചത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടാതിരിക്കാനാണ്. സി.പി.എം സോഷ്യൽ മീഡിയ പ്രവർത്തകർ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഖേദകരമാണ്. അദ്ദേഹത്തെ മനസ്സിലാക്കുന്നവർ ഇത്തരത്തിൽ പ്രതികരിക്കില്ല.
Also Read: ചരിത്ര വിജയത്തിന് ശേഷം കേരളത്തിലെത്തി സഞ്ജു; സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി
ക്യാമറ വസ്ത്രത്തിൽ ഒളിപ്പിച്ചു നടന്ന് കാര്യങ്ങൾ വിവാദമാക്കുന്നവർ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണമാണിത്. മമ്മൂട്ടിയുടെ മനസ്സിന് വിഷമമുണ്ടായതിൽ താൻ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹത്തെ അപമാനിക്കരുതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ടൗൺഷിപ്പ് സന്ദർശന വേളയിൽ സി.പി.എം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ചില കാര്യങ്ങൾ സ്വകാര്യമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് തിരുത്തലുമായി രംഗത്തെത്തിയത്.
The post “മഹാനടനോട് പരസ്യമായി ക്ഷമ ചോദിക്കുന്നു”; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.



