
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന ജമ്മു കശ്മീരിലെ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഫെബ്രുവരി 28-ന് നടന്ന കൊലപാതകത്തിന് പിന്നാലെ താഴ്‌വരയിൽ ഉടലെടുത്ത വ്യാപക പ്രതിഷേധങ്ങളെത്തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നത്.
ശൈത്യകാല അവധിക്ക് ശേഷം തുറന്ന സ്കൂളുകൾ പ്രതിഷേധം കാരണം വീണ്ടും അടയ്ക്കേണ്ടി വന്നിരുന്നു. പ്രൈമറി, മിഡിൽ സ്കൂളുകൾ മാർച്ച് 2-ന് തുറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് നീണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ വിദ്യാർത്ഥികൾ യൂണിഫോമിൽ സ്കൂളുകളിലെത്തിത്തുടങ്ങി. മേഖലയിലെ അക്കാദമിക് പ്രവർത്തനങ്ങൾ ഉടൻ സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു.
Also Read: ബി.ആർക് പ്രവേശനം 2026; നാറ്റ പരീക്ഷാ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെക്കുന്നതായി സി.ബി.എസ്.ഇ അറിയിച്ചു. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലാണ് പരീക്ഷകൾ മാറ്റിയത്. മാർച്ച് 12-ന് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷകൾ മാർച്ച് 16-ലേക്ക് മാറ്റി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദവും പരിഗണിച്ചാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ സർക്കുലറിൽ വ്യക്തമാക്കി. മാർച്ച് 14-ന് സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷം പുതിയ ഷെഡ്യൂൾ പ്രഖ്യാപിക്കും.
The post പ്രതിഷേധങ്ങൾക്ക് ശമനം; ജമ്മു കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു appeared first on Express Kerala.




