
30,000 തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് പ്രമുഖ ഐടി സേവന കമ്പനിയായ ടെക് മഹീന്ദ്ര രംഗത്തെത്തി. ആഗോളതലത്തിൽ ടെക് കമ്പനികൾ വലിയ തോതിൽ ലേഓഫ് നടത്തുന്ന സാഹചര്യത്തിലാണ് ടെക് മഹീന്ദ്രയെക്കുറിച്ചും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ നിലവിൽ അത്തരത്തിലുള്ള പിരിച്ചുവിടൽ ആലോചനകളൊന്നും കമ്പനിയുടെ മുന്നിലില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന പ്രചാരണം. മെറ്റ, ആമസോൺ തുടങ്ങിയ ആഗോള ഭീമന്മാർ എഐ സാങ്കേതികവിദ്യയുടെ വരവോടെ ജീവനക്കാരെ കുറയ്ക്കുന്നത് ചൂണ്ടിക്കാട്ടി പലരും തൊഴിൽ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള എക്സ് പോസ്റ്റുകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി അറിയിച്ചു.
Also Read: ആകാശത്തെ അത്ഭുതക്കുട്ടി; 11 ദിവസം കൊണ്ട് 13,560 കി.മീറ്റർ പറന്ന് ‘ബി6’ റെക്കോർഡിലേക്ക്!
നിലവിൽ ആഗോളതലത്തിൽ ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് ടെക് മഹീന്ദ്രയിലുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ജീവനക്കാരുടെ എണ്ണത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് കാണാം. സജീവമല്ലാത്ത പ്രോജക്റ്റുകളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം പുതിയ മേഖലകളിലേക്ക് പുനർവിന്യസിക്കുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വാഭാവികമായ ക്രമീകരണങ്ങൾ മാത്രമാണ് നടക്കുന്നത്.
അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി കമ്പനി മുന്നോട്ട് പോവുകയാണ്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് പുതിയ എഐ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ടെക് മഹീന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സാങ്കേതികവിദ്യ നവീകരിക്കുന്നതിലൂടെ സേവനങ്ങൾ മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങൾ ജീവനക്കാരെ ബാധിക്കില്ലെന്നും മറിച്ച് പ്രവർത്തനങ്ങളെ കൂടുതൽ ഊർജ്ജിതമാക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം.
The post 30,000 പേരെ പിരിച്ചുവിടുന്നു എന്നത് വെറും കിംവദന്തി; പ്രചാരണങ്ങൾ തള്ളി ടെക് മഹീന്ദ്ര appeared first on Express Kerala.




