
എൻസിആർടി പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന വിവാദ അധ്യായം ഉൾപ്പെടുത്തിയവർക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. പാഠഭാഗം തയ്യാറാക്കിയ കരിക്കുലം സമിതി അംഗങ്ങളായ പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെ സമിതിയിൽ നിന്ന് ഉടനടി പുറത്താക്കാൻ കോടതി നിർദേശിച്ചു. ഇവരെ നിലവിലുള്ള എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വിവാദ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരുത്തരവാദപരമായ പോസ്റ്റുകൾ പങ്കുവെച്ചവർക്കെതിരെയും നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ ഉള്ളടക്കങ്ങളിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന വെബ്‌സൈറ്റുകളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് അവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാനും അവരുടെ പൂർണ്ണവിവരങ്ങൾ കോടതിയിൽ സമർപ്പിക്കാനും നിർദേശമുണ്ട്.
Also Read: “പ്രവാസികളുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം”; ഗൾഫ് സംഘർഷത്തിൽ ആദ്യമായി പ്രതികരിച്ച് മോദി
പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരടങ്ങുന്ന പുതിയ വിദഗ്ധ സമിതിയെ രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. ഈ സമിതിയുടെ കൃത്യമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം മാത്രമേ പരിഷ്കരിച്ച അധ്യായങ്ങൾ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പാഠപുസ്തകങ്ങളിൽ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന ഇടപെടൽ.
The post എൻസിആർടി വിവാദം; പാഠപുസ്തകം തയ്യാറാക്കിയ സമിതി അംഗങ്ങളെ പുറത്താക്കാൻ സുപ്രീം കോടതി ഉത്തരവ് appeared first on Express Kerala.



