
പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദ പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചു. മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ. നാരായണനെയും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീനെയുമാണ് സിപിഎം ജില്ലാ നേതൃത്വം താക്കീത് ചെയ്തത്. പി.കെ. ശശിയെ പുറത്താക്കിയതോടെ ഇനി പാർട്ടി ഓഫീസിലേക്ക് ‘തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക്’ വരാമെന്ന എൻ.കെ. നാരായണന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിലയിരുത്തലിലാണ് നടപടി. സമാനമായി, പി.കെ. ശശിയുടെ കാലത്ത് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമായിരുന്നുവെന്ന് ഫേസ്ബുക്കിൽ കുറിച്ച റിയാസുദ്ദീനോട് പ്രസ്താവന തിരുത്താനും നേതൃത്വം കർശന നിർദ്ദേശം നൽകി.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ പങ്കെടുത്ത മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്കെതിരെ താക്കീത് നൽകിയത്. ഇരുവരുടെയും പ്രസ്താവനകൾ പാർട്ടിക്ക് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും ഇത്തരം അച്ചടക്കലംഘനങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും നേതൃത്വം വ്യക്തമാക്കി. ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഈ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
The post സ്ത്രീവിരുദ്ധ പരാമർശം; സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറിക്കും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിക്കും താക്കീത് appeared first on Express Kerala.



