
അമേരിക്കൻ വിപണിയെ തകർക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള 16 പ്രമുഖ രാജ്യങ്ങൾക്കെതിരെ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വിപുലമായ വ്യാപാര അന്വേഷണം പ്രഖ്യാപിച്ചു. ആഗോള നികുതി നയങ്ങളിൽ അമേരിക്കൻ സുപ്രീം കോടതിയിൽ നിന്നുണ്ടായ തിരിച്ചടി മറികടക്കാനാണ് ട്രംപിന്റെ ഈ നീക്കം. 1974-ലെ ട്രേഡ് ആക്ട് ‘സെക്ഷൻ 301’ പ്രകാരം യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിദേശ രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാൾ കൂടുതൽ സാധനങ്ങൾ ഉൽപ്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് അമേരിക്കയിലേക്ക് തള്ളുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വാദം. സർക്കാർ സബ്സിഡികൾ, കുറഞ്ഞ വേതനം എന്നിവ വഴി അമേരിക്കൻ വ്യവസായങ്ങൾക്ക് വിദേശ രാജ്യങ്ങൾ വെല്ലുവിളി ഉയർത്തുന്നു. സുപ്രീം കോടതി റദ്ദാക്കിയ അധിക തീരുവകൾ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി വീണ്ടും നടപ്പിലാക്കുക.
Also Read: ഇറാന്റെ ഭീഷണി! സിറ്റിബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നു; ദുബായിൽ അതീവ ജാഗ്രത
ഇന്ത്യ, ചൈന എന്നിവയ്ക്ക് പുറമെ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, വിയറ്റ്‌നാം, തായ്‌വാൻ തുടങ്ങി 16 രാജ്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. അതേസമയം, അയൽരാജ്യമായ കാനഡയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 150 ദിവസത്തേക്ക് ഏർപ്പെടുത്തിയിട്ടുള്ള 10% താൽക്കാലിക നികുതി അവസാനിക്കുന്ന ജൂലൈ മാസത്തിന് മുൻപ് അന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. ഇതിന് പിന്നാലെ സ്ഥിരമായ ഉയർന്ന ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയേക്കും. കൂടാതെ, നിർബന്ധിത തൊഴിൽ ഉപയോഗിക്കുന്ന 60 ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഈ നീക്കം പുതിയ പ്രതിസന്ധികൾക്ക് വഴിതുറക്കും.
The post വ്യാപാര യുദ്ധം മുറുകുന്നു; 16 രാജ്യങ്ങൾക്കെതിരെ സെക്ഷൻ 301 പ്രയോഗിച്ച് അമേരിക്ക, ഇന്ത്യയ്ക്കും കനത്ത പ്രഹരം appeared first on Express Kerala.



