
ഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വ്യാജവാർത്തകളും തെറ്റിദ്ധാരണകളും മൂലമാണ് പലരും തിരക്ക് കൂട്ടി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മന്ത്രാലയം അറിയിച്ചു. പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ആഭ്യന്തര എൽപിജി ഉൽപ്പാദനം ഉടനടി 25% വർധിപ്പിക്കാൻ എണ്ണക്കമ്പനികളായ ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയ്ക്ക് നിർദ്ദേശം നൽകി. വിദേശത്തുനിന്നും എൽപിജി വഹിച്ചുകൊണ്ടുള്ള കപ്പലുകൾ ഇതിനോടകം പുറപ്പെട്ടുകഴിഞ്ഞു. രണ്ട് ദിവസത്തിനകം ഇവ ഇന്ത്യൻ തീരത്തെത്തും. വിതരണ ശൃംഖല നിരീക്ഷിക്കാൻ പ്രധാന റിഫൈനറികളുടെ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതിയെ നിയോഗിച്ചു. ഇന്ത്യയുടെ മൊത്തം ഉപഭോഗത്തിന്റെ 60% എൽപിജിയും ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത് പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശമായ ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇതാണ് വിതരണത്തിൽ നേരിയ താമസം വരുത്തിയത്.
The post എൽപിജി പ്രതിസന്ധി; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം, ഉൽപ്പാദനം 25% വർധിപ്പിക്കും appeared first on Express Kerala.



