
ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമം ഉൾപ്പെടെ ഒമ്പതോളം വകുപ്പുകൾ ചുമത്തിയായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നും കൃത്യമായ ഗൂഢാലോചന നടന്നുവെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചുവെന്നും മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു എന്നുമായിരുന്നു പോലീസ് റിപ്പോർട്ട്. എന്നാൽ, പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടും പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
Also Read:മഹാത്മാഗാന്ധിയെ അപമാനിച്ചു; മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരാതി നൽകി കോൺഗ്രസ്
കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിച്ച് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് കോൺഗ്രസും കെഎസ്‌യുവും ആരോപിച്ചിരുന്നു. റെയിൽവേ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഇത്തരമൊരു ആക്രമണം നടന്നതായി സൂചനയില്ലായിരുന്നു. ജാമ്യം ലഭിച്ചതോടെ ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷമാണ് പ്രവർത്തകർ പുറത്തിറങ്ങുന്നത്.
The post വീണാ ജോർജിനെതിരായ വധശ്രമക്കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം appeared first on Express Kerala.



