
തൃശൂർ വടക്കാഞ്ചേരിയിൽ വഴിയിൽ മദ്യപിച്ച് കിടന്ന വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ പ്രതിയായ അയൽവാസി രാജൻ (60) അറസ്റ്റിലായി. കഴിഞ്ഞ വർഷം തിരുവോണ ദിവസമാണ് ശശി (62) എന്ന വയോധികനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തന്റെ വീട്ടിലേക്ക് ബന്ധുക്കൾ വരുന്ന സമയത്ത് വീടിന് മുന്നിലെ വഴിയിൽ ബോധമില്ലാതെ കിടന്നതിലുള്ള ദേഷ്യത്തിലാണ് താൻ ചൂടുവെള്ളമൊഴിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാതിരുന്ന ഈ കേസിൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ആറ് മാസത്തിന് ശേഷം പ്രതിയെ വടക്കാഞ്ചേരി പൊലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം രാജന്റെ പെരുമാറ്റത്തിൽ തോന്നിയ അസ്വാഭാവികതയെത്തുടർന്ന് പൊലീസ് ഇയാളെ നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. മുപ്പതോളം പേരുടെ മൊഴിയെടുക്കുകയും സാഹചര്യങ്ങൾ പരിശോധിക്കുകയും ചെയ്ത അന്വേഷണസംഘം, പ്രതി തന്റെ സുഹൃത്തുക്കളോട് കുറ്റസമ്മതം നടത്തിയതായി കണ്ടെത്തി. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം നടന്ന കാര്യക്ഷമമായ നീക്കത്തിനൊടുവിലാണ് തെളിവുകൾ ശേഖരിച്ച് പ്രതിയെ വലയിലാക്കിയത്.
The post വയോധികന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവം! ആറ് മാസത്തിന് ശേഷം അയൽവാസി പിടിയിൽ appeared first on Express Kerala.


