ഇരിങ്ങാലക്കുട : തുമ്പൂർമൂഴി – ചാലക്കുടി റിവർ ഡൈവേർഷനിൽ നിന്നുള്ള ഇടമലയാർ വലതുകര മെയിൻ കാനലിൽ നിന്ന്, കൊറ്റനല്ലൂർ ബ്രാഞ്ച് കനാൽ വഴി വഴിക്കിലിച്ചിറയിലേക്ക് 5 ദിവസം വെള്ളം അനുവദിച്ചതായും കടുപ്പശ്ശേരി ബ്രാഞ്ച് കനാൽ വഴി വെങ്കുളം ചിറയിലേക്ക്, മാർച്ച് 8ന് രാവിലെ മുതൽ 11ന് രാവിലെ വരെ 3 ദിവസം ജലം വിട്ടു നൽകിയതായും വ്യാജ പ്രചരണം നടത്തിയതായി പരാതി.
ചിറയിലേക്ക് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അനുവദിച്ച് കനാൽ വഴി വന്ന വെള്ളം എവിടെപ്പോയി എന്ന കർഷകരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ കൈമലർത്തിയ സാഹചര്യത്തിൽ, പത്ത് ദിവസത്തിനുള്ളിൽ വേണ്ടത്ര വെളളം വിട്ട് തന്നില്ലെങ്കിൽ കർഷകർ ഇറിഗേഷൻ ഓഫീസിൽ ഉപവസിക്കുമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ പ്രഖ്യാപിച്ചു.
മാർച്ച് അഞ്ചിന് കർഷകർ ചാലക്കുടി മേജർ ഇറിഗേഷനിലും വൈദ്യുതി ഭവനിലും ജലനീതി സൂചന സമരം നടത്തിയിരുന്നു.
ചാലക്കുടി റിവർ ഡൈവേർഷൻ ഉത്ഭവഭാഗത്ത് 1.60 മീറ്റർ ജലവിതാനം തുടർച്ചയായി
നിലനിർത്തിയെങ്കിൽ മാത്രമേ പ്രസരണം നഷ്ടം കഴിച്ച് 42,50 കിലോമീറ്റർ അകലെ ഇടമലയാർ വലതുകര കനാലിന്റെ വാലറ്റത്തുള്ള മാള, പുത്തൻചിറ,
വേളൂക്കര പഞ്ചായത്തുകളിലെ
ചിറകൾ നിറയുകയുള്ളൂ എന്നുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഉദ്യോഗസ്ഥർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് ബാധ്യതയാണെന്ന് ഉപവാസ സമര പ്രഖ്യാപനവേളയിൽ അദ്ദേഹം ആരോപിച്ചു.
ഈ വർഷം ഒരു ദിവസം പോലും 1.60 മീറ്റർ അളവിൽ, കെ.എസ്.ഇ.ബി.യിൽ നിന്ന് ഇറിഗേഷന് ജലം ലഭിച്ചിട്ടില്ല. ശരാശരി ഒരു മീറ്റർ എന്ന തോതിൽ മാത്രമാണ് ജലവിതാനം ഉണ്ടായത് എന്നാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ കണക്കുകൾ നിരത്തി പറയുന്നത്.
കെ.എസ്.ഇ.ബി. വേണ്ടത്ര വെള്ളം വിട്ടു തരുന്നില്ല എന്ന വിഷയം ഇതുവരെ ഇറിഗേഷൻ ഉദ്യോഗസ്ഥർ
രേഖാമൂലം സർക്കാറിനെ അറിയിച്ചിട്ടില്ലെങ്കിൽ അത് ഗുരുതരമായ അനാസ്ഥ തന്നെയെന്ന് കർഷകർ കുറ്റപ്പെടുത്തി. വിഷയം ചൂണ്ടിക്കാണിച്ച് പാടശേഖര സമിതി സെക്രട്ടറി ടോം കിരണിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലേക്ക് പരാതി അയച്ചു.
തിരഞ്ഞെടുപ്പ് ആസന്നവേളയിലും
സംസ്ഥാന സർക്കാരിൻ്റെ ഹരിത കേരളം, തരിശുരഹിത കേരളം ആദിയായ പദ്ധതികൾക്ക് തുരങ്കം വച്ച്, കർഷകരെ ദ്രോഹിക്കുന്ന ജലനയം കെ.എസ്.ഇ.ബി.യും ഇറിഗേഷനും സ്വീകരിക്കുന്നത്, ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സർക്കാർ അടിയന്തിരമായി പരിശോധിക്കണമെന്നും വാക്സറിൻ പെരേപ്പാടൻ കൂട്ടിച്ചേർത്തു.


