
തൃക്കാക്കരയിൽ വലിയ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് തന്ത്രപരമായ നീക്കവുമായാണ് സി.പി.എം ഇപ്പോൾ മുന്നോട്ട് പോകുന്നത്. കെ.പി.സി.സി ജനറൽ സെകട്ടറിയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗ്ഗീസ് കോൺഗ്രസ്സിൽ നിന്നും പുറത്ത് വന്നാൽ, അവരെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.
കോൺഗ്രസ്സിൽ കെ.സി വേണുഗോപാൽ ഗ്രൂപ്പുകാരിയായ ദീപ്തി മേയറാകും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ നീക്കത്തെ എഗ്രൂപ്പും ഐ ഗ്രൂപ്പും ചേർന്ന് പൊളിക്കുകയാണ് ചെയ്തത്. പാർട്ടി പദവി ഒന്നും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ബാധകമല്ലെന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു ഈ സംഘടിത നീക്കം. ഇപ്പോൾ തൃക്കാക്കരയിൽ മത്സരിക്കാൻ തയ്യാറായ ദീപ്തിയെ ഒഴിവാക്കാൻ ഇടപെടുന്നതും, എ – ഐ ഗ്രൂപ്പുകൾ ചേർന്നാണ്. ഇക്കാര്യത്തിൽ ഡൽഹിയിലെ ചർച്ചകളിൽ ഒറ്റക്കെട്ടായാണ് രമേശ് ചെന്നിത്തലയും ബെന്നി ബെഹന്നാനും നീങ്ങുന്നത്. പി.ടി തോമസിൻ്റെ ഭാര്യയായ സിറ്റിംഗ് എം.എൽ.എ ഉമ തോമസ് തന്നെ വീണ്ടും മത്സരിക്കട്ടെ എന്ന നിലപാടാണ് ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് ഉള്ളത്. ഉമ തോമസിനെ മാറ്റിയാൽ അത് നീതികേടാകുമെന്നും അവർ തുറന്നു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Also Read:ശബരിമലയിൽ മലക്കംമറിഞ്ഞ് സർക്കാർ; യുവതീപ്രവേശന നിലപാട് തിരുത്തി ആചാരങ്ങൾക്കൊപ്പം നിൽക്കാൻ നീക്കം!
ഇതോടെ വെട്ടിലായിരിക്കുന്നത് ഇപ്പോൾ കോൺഗ്രസ്സ് നേതൃത്വമാണ്. ദീപ്തിയെ പരിഗണിച്ചില്ലങ്കിൽ അവർ ഇടതുപക്ഷ സ്വതന്ത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്. ഇനി ഉമ തോമസിനെ തഴഞ്ഞാൽ ഉമ റിബലായി മത്സരിക്കുമെന്ന ഭീതിയും നേതൃത്വത്തിനെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തെ കോൺഗ്രസ്സ് എങ്ങനെ നേരിടുമെന്നാണിപ്പോൾ രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കുന്നത്.
തൃക്കാക്കര മണ്ഡലം സ്ഥാപിതമായത് മുതൽ ഈ മണ്ഡലത്തിൽ വിജയിച്ചു വരുന്നത് കോൺഗ്രസ്സ് സ്ഥാനാർത്ഥികളാണ്. അതായത് കോൺഗ്രസ്സിൻ്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന തൃക്കാക്കരയിൽ വിമത നീക്കം ഉണ്ടായാൽ, അത് കോൺഗ്രസ്സിൻ്റെ വിജയ സാധ്യതയെയാണ് ബാധിക്കുക.
The post തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ‘പ്ലാൻ ബി’ appeared first on Express Kerala.



