
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ വോട്ടർപട്ടികയിൽ പേര് ചേർത്തതുമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ്. റേഷൻ കാർഡിൽ അനധികൃതമായി പേര് ചേർത്തും വ്യാജരേഖകൾ ചമച്ചും വോട്ടർപട്ടികയിൽ ഇടംപിടിച്ചെന്നാരോപിച്ച് സിപിഐ നേതാവ് ടി. മുരുകേഷാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കോടതിക്കും പരാതി നൽകിയത്.
ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന വ്യാജേനയാണെന്ന് കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ള ആരോപിക്കുന്നു. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ അത്തരമൊരു മകളോ ഇല്ലെന്ന് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ, ബന്ധപ്പെട്ട റേഷൻ കാർഡ് ഉടമ 2024 സെപ്റ്റംബർ 18-ന് അന്തരിച്ചതായും പരാതിയിൽ പറയുന്നു. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ടയിൽ സ്ഥിരം വിലാസമില്ലെന്നും റേഷൻ കാർഡിലെ വിവരം തെറ്റാണെന്നും ബോധ്യപ്പെട്ടതോടെ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഇവരുടെ പേര് കാർഡിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടു.
Also Read:തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ‘പ്ലാൻ ബി’
അതേസമയം, ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താൻ സിപിഐയിൽ ആയിരുന്നപ്പോൾ ഇതേ വിലാസത്തിൽ മത്സരിച്ചാണ് ജില്ലാ പഞ്ചായത്ത് അംഗമായതെന്നും അവർ പ്രതികരിച്ചു. നിലവിൽ ഈ വിലാസത്തിലുള്ള വസ്തുവിൽ തനിക്ക് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
The post വ്യാജരേഖ ചമച്ചെന്ന് പരാതി; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ വക്കീൽ നോട്ടീസ് appeared first on Express Kerala.



