
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കാൻ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ തീരുമാനിച്ചു. മാർച്ച് 14-ന് പുലർച്ചെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ദൂരപരിധി അനുസരിച്ച് ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾക്ക് 425 രൂപ മുതൽ 2,300 രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക. മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് കമ്പനിയെ നയിച്ചത്.
എയർ ഇന്ത്യയ്ക്ക് ശേഷം ഇന്ധന സർചാർജ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. നേരത്തെ മാർച്ച് 12 മുതൽ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകൾക്ക് 399 രൂപ സർചാർജ് ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനക്കമ്പനികൾ ഈ പാത പിന്തുടരാൻ സാധ്യതയുള്ളതിനാൽ വിമാനയാത്രാ നിരക്കുകൾ ഇനിയും വർധിക്കുമെന്നാണ് സൂചന. വിദേശ യാത്രക്കാരെയും പ്രവാസികളെയും പുതിയ തീരുമാനം കാര്യമായി ബാധിക്കും.
The post വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ appeared first on Express Kerala.



