
പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മുന്നോട്ടുവെച്ച നിർണ്ണായക നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം റഷ്യയിലേക്ക് മാറ്റാമെന്നും പകരം അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാമെന്നുമായിരുന്നു പുതിന്റെ വാഗ്ദാനം. എന്നാൽ ഈ ആഴ്ച ആദ്യം നടന്ന ഫോൺ സംഭാഷണത്തിനിടെ ട്രംപ് ഈ നീക്കം അപ്പോൾത്തന്നെ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ നടത്തുന്ന കൃത്യതയാർന്ന തിരിച്ചടികൾക്ക് പിന്നിൽ റഷ്യയുടെ രഹസ്യാന്വേഷണ സഹായമുണ്ടോ എന്ന കാര്യത്തിൽ ട്രംപിനുള്ള സംശയമാണ് പുതിന്റെ നിർദേശം തള്ളാൻ പ്രധാന കാരണമായി പറയപ്പെടുന്നത്. യുക്രയ്നെ അമേരിക്ക സഹായിക്കുന്നതുപോലെ, ഇറാനെ റഷ്യയും പരോക്ഷമായി സഹായിക്കുന്നുണ്ടാകാമെന്ന് ഒരു അഭിമുഖത്തിൽ ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇറാന് രഹസ്യാന്വേഷണ പിന്തുണ നൽകുന്നില്ലെന്ന് പുതിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അമേരിക്കൻ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം ആഗോള എണ്ണവില വർധിക്കുന്നതും അത് റഷ്യയുടെ വരുമാനത്തെ സ്വാധീനിക്കുന്നതുമാണ് പുതിനെ ഇത്തരമൊരു സമാധാന ചർച്ചയ്ക്ക് പ്രേരിപ്പിച്ചത്. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തീരുമാനം എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തിച്ചിരുന്നു. അതേസമയം, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ ട്രംപ് നീക്കിയതിനെത്തുടർന്ന് കടലിൽ കുടുങ്ങിക്കിടന്ന എണ്ണ വിൽക്കുന്നതിലൂടെ റഷ്യയ്ക്ക് 10 ബില്യൺ ഡോളറിലധികം അധികവരുമാനം ലഭിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഇറാന് റഷ്യ എന്തെങ്കിലും തരത്തിലുള്ള സഹായം നൽകുന്നുണ്ടെങ്കിൽ അത് അമേരിക്കയുടെ കടുത്ത അതൃപ്തിക്ക് കാരണമാകുമെന്ന് വൈറ്റ് ഹൗസ് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
The post ഇറാനെ റഷ്യ സഹായിക്കുന്നുണ്ടോ? പുടിന്റെ വാഗ്ദാനം നിരസിച്ച് ഡോണൾഡ് ട്രംപ് appeared first on Express Kerala.




