ദേശീയപാതയിലെ നിയമലംഘനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മേൽ ഇനി പോലീസിൻ്റെ മൂന്നാംകണ്ണ് തുറന്നിരിക്കും. തൃശ്ശൂർ സിറ്റി പോലീസിൻ്റെ സേഫ് കോറിഡോർ പദ്ധതിക്ക് തുടക്കമായി. പാലിയേക്കര മുതൽ വാണിയമ്പാറ വരെ 32.5 കിലോമീറ്റർ വരുന്ന ഭാഗത്ത് 60 നിരീക്ഷണ ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്.
ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനും സമൂഹത്തിൽ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് പദ്ധതിയുടെ സ്വിച്ച് ഓൺ നിർവഹിച്ച മന്ത്രി കെ. രാജൻ പറഞ്ഞു.
നടത്തറയിൽ നടന്ന ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷതവഹിച്ചു. ജില്ല പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോബി ജോസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ കെ.സി. സേതു, കോർപ്പറേഷൻ കൗൺസിലർ അനീസ് അഹമ്മദ്, കെ.എസ്.ഇ.ബി. എൻജിനീയർ ജീജീ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സൂക്ഷ്മ നിരീക്ഷണ സംവിധാനത്തിന് സംസ്ഥാന റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നുള്ള 1.82 കോടി രൂപയാണ് ചെലവ്. എറണാകുളം വൺ വ്യൂ കമ്പനിക്കാണ് കരാർ ചുമതല. തൃശ്ശൂർ സിറ്റി പോലീസും റോഡ് ഗതാഗത വകുപ്പ്, ദേശീയപാത അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ദേശീയപാതയിൽ ഒമ്പതിടങ്ങളിൽ 32 എ.എൻ.പി.ആർ. ക്യാമറകൾ, അഞ്ചിടത്ത് 14 സ്പീഡ് ക്യാമറകൾ, എട്ട് ലൊക്കേഷനുകളിൽ 14 എവിഡൻസ് ക്യാമറകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. സിറ്റി പോലീസ് കൺട്രോൾ റൂമിന്റെ അനുബന്ധമായുള്ള ജില്ലാ ക്യാമറ കൺട്രോൾ വിഭാഗത്തിലാണ് നിരീക്ഷണം നടത്തുക.
ഇതിനായി ജില്ല ക്യാമറ കൺട്രോളിൽ അത്യാധുനിക നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂറും സാങ്കേതിക വിദഗ്ധരായ ആറുപേർവീതം നിരീക്ഷണ ചുമതലയിൽ ഉണ്ടാകും.
നിലവിൽ സിറ്റി പോലീസ് പരിധിയിൽ തൃശ്ശൂർ റൗണ്ട് പരിസരങ്ങളിൽ മാത്രമായി 350 നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്.



