
2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വരൂപമായി മാറിയ മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. വെറും ബാറ്റിംഗ് മികവ് മാത്രമല്ല, ആദ്യ ആറ് ഓവറിൽ തന്നെ എതിരാളികളെ തകർത്ത് മത്സരം ഇന്ത്യയുടെ കൈപ്പിടിയിലൊതുക്കാൻ സഞ്ജുവിനുള്ള സമാനതകളില്ലാത്ത കഴിവിനെയാണ് ഗംഭീർ എടുത്തുപറഞ്ഞത്.
സഞ്ജുവിന്റെ ബാറ്റിംഗിലെ സ്ഫോടനാത്മകതയെക്കുറിച്ച് തനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ലെന്ന് ഗംഭീർ വ്യക്തമാക്കി. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടയിലാണ് സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജു കളിക്കുമെന്ന വിവരം അറിയിച്ചത്. “വരട്ടെ, നോക്കാം” എന്ന ആത്മവിശ്വാസം നിറഞ്ഞ മറുപടിയാണ് സഞ്ജുവിൽ നിന്നുണ്ടായതെന്നും ഗംഭീർ ഓർത്തെടുത്തു. കേവലം ഒരു പരിശീലകനും താരവും എന്നതിലുപരി തങ്ങൾക്കിടയിലുള്ള ദൃഢമായ സൗഹൃദമാണ് മികച്ച പ്രകടനങ്ങൾക്ക് അടിത്തറയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോപ് ഓർഡറിലെ ഇടംകയ്യൻ ബാറ്റർമാരുടെ ആധിക്യം കുറയ്ക്കാനാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയതെന്ന വാദങ്ങളെ ഗംഭീർ പാടെ തള്ളി. ഓഫ് സ്പിന്നർമാരെ നേരിടാൻ വേണ്ടിയല്ല, മറിച്ച് ആദ്യ ആറ് ഓവറുകളിൽ തന്നെ ടീം സ്കോർ വെടിക്കെട്ട് വേഗത്തിൽ ഉയർത്താനാണ് സഞ്ജുവിനെ നിയോഗിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ടീം പിന്തുടരുന്ന അക്രമണോത്സുക ബാറ്റിംഗ് ശൈലിയുടെ പ്രധാന കണ്ണിയാണ് സഞ്ജുവെന്നും പരിശീലകൻ വ്യക്തമാക്കി.
ലോകകപ്പിലെ സഞ്ജു ഇഫക്റ്റ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഇന്ത്യയെ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നത് സഞ്ജുവിന്റെ പോരാട്ടവീര്യമായിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറികൾ നേടി ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സഞ്ജു സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരെ 89*, ഇംഗ്ലണ്ടിനെതിരെ 97, ന്യൂസിലാൻഡിനെതിരെ 89 എന്നിങ്ങനെയായിരുന്നു ലോകകപ്പിലെ സഞ്ജുവിന്റെ സ്കോറുകൾ.
The post സഞ്ജു വന്നത് സിക്സറടിക്കാനാണ്, അല്ലാതെ ഓഫ് സ്പിന്നറെ തടയാനല്ല! ഗംഭീറിന് പറയാനുള്ളത്! appeared first on Express Kerala.




