
കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യയ്ക്ക് ലഭിക്കേണ്ട ഇൻഷുറൻസ് ആനുകൂല്യം, അവർ പുനർവിവാഹിതയായി എന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ വ്യക്തമാക്കി.
കൊല്ലം സ്വദേശിനിയായ യുവതിയുടെ ഭർത്താവ് 2009-ലാണ് വാഹനാപകടത്തിൽ മരിച്ചത്. മോട്ടോർ വാഹന ട്രിബ്യൂണൽ അനുവദിച്ച 4.60 ലക്ഷം രൂപ എന്ന തുക കുറവാണെന്ന് കണ്ട കോടതി, അത് 16.25 ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു. പുനർവിവാഹത്തിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നത് വിധവകളുടെ പുനർവിവാഹത്തെ തടയുന്നതിന് തുല്യമാണ്. അപകടം നടന്ന സമയത്തെ സാഹചര്യങ്ങളാണ് നഷ്ടപരിഹാരത്തിന് ആധാരമാക്കേണ്ടത്. ഹർജി നൽകുന്ന സമയത്ത് യുവതി പുനർവിവാഹം ചെയ്തിരുന്നില്ല എന്നത് കോടതി ചൂണ്ടിക്കാട്ടി. വിവാഹം കഴിഞ്ഞതോടെ ആശ്രിതാവകാശം പുതിയ ഭർത്താവിലേക്ക് മാറിയെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം കോടതി തള്ളി. ജോലി ഉണ്ടെന്ന കാരണത്താലും ആനുകൂല്യം നിഷേധിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.
The post പുനർവിവാഹം നഷ്ടപരിഹാരം നിഷേധിക്കാനുള്ള കാരണമല്ല; ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി ഹൈക്കോടതി appeared first on Express Kerala.




