
ദുബായ്: സ്വദേശി പൗരന്മാരുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വൻകിട പാർപ്പിട പദ്ധതിയുമായി ദുബായ് ഭരണകൂടം. എമിറേറ്റിലെ താമസസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി 530 കോടി ദിർഹം (ഏകദേശം 5,300 കോടി) യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുവദിച്ചു.
പൗരന്മാർക്ക് അന്തസ്സും സൗകര്യവുമുള്ള താമസയിടങ്ങൾ ഒരുക്കുക എന്നത് ഭരണകൂടത്തിന്റെ മുൻഗണനാ പട്ടികയിലുള്ള കാര്യമാണെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോട് കൂടിയതും ഊർജസ്വലവുമായ താമസകേന്ദ്രങ്ങൾ നഗര വികസന പദ്ധതികളുടെ നിർണായക ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ആഘോഷപ്പൊലിമയിൽ ഷാർജ; പെരുന്നാൾ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ
പുതിയ പദ്ധതി പ്രകാരം മൊത്തം 4,631 താമസസ്ഥലങ്ങളാണ് പൗരന്മാർക്കായി അനുവദിച്ചിട്ടുള്ളത്. അൽ അയ്യാസ്, ലത്തീഫ സിറ്റി, മുഷ്രിഫ് എന്നീ മേഖലകളിലായി 7.1 കോടിയിലേറെ ചതുരശ്രയടി വിസ്തീർണത്തിലാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വസതികൾ ഒരുങ്ങുന്നത് അൽ അയ്യാസിലാണ് (2,540 എണ്ണം). ലത്തീഫ സിറ്റിയിൽ 1,761-ഉം മുഷ്രിഫിൽ 330-ഉം താമസയിടങ്ങൾ പൗരന്മാർക്ക് ലഭ്യമാകും.
വെറും വീടുകൾ എന്നതിലുപരി, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാവശ്യമായ വിനോദസൗകര്യങ്ങളും പൊതുവിടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പുതിയ പാർപ്പിട മേഖലകൾ വികസിപ്പിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ‘ദുബായ് നൗ’ ആപ്പിലെ ‘ഇമറാത്തി’ പ്ലാറ്റ്‌ഫോമിലൂടെയാണ് അർഹരായവർക്ക് താമസസ്ഥലങ്ങൾ അനുവദിക്കുക.
The post പൗരന്മാർക്ക് കൈത്താങ്ങ്! 5,300 കോടി ദിർഹത്തിന്റെ പാർപ്പിട പദ്ധതിയുമായി ദുബായ് appeared first on Express Kerala.




