അതിരപ്പിള്ളി : തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച കാപ്പ (KAAPA) നിബന്ധനകൾ ലംഘിച്ച് ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ടയെ തൃശ്ശൂർ റൂറൽ പോലീസ് സംഘം പിടികൂടി. പരിയാരം കൊന്നക്കുഴി വടാശ്ശേരി പ്രതാപൻ (40) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പ്രതിയുടെ നിരന്തരമായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2025 ഒക്ടോബർ 10 മുതൽ ആറുമാസക്കാലത്തേക്ക് എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ചാലക്കുടി സബ് ഡിവിഷണൽ പോലീസ് ഓഫീസർ മുൻപാകെ ഹാജരായി ഒപ്പിടണമെന്ന് തൃശ്ശൂർ റേയ്ഞ്ച് ഡി.ഐ.ജി കാപ്പ നിയമ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
ഈ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പ്രതാപനെ റിമാന്റ് ചെയ്തിരുന്നു. ഈ കേസ്സിൽ, ചാലക്കുടി സബ്ബ് ഡിവിഷണൽ പോലീസ് ഓഫീസർ മുമ്പാകെ ഹാജരായി ഒപ്പ് വെയ്ക്കാമെന്ന വ്യവസ്ഥയിൽ 31-01-2026 തിയ്യതിയിൽ കോടതിയിൽ നിന്ന് ജാമ്യമെടുക്കുകയും തുടർന്ന് 03.02.2026 തിയ്യതി മുതൽ ചാലക്കുടി സബ്ബ് ഡിവിഷണൽ പോലീസ് ഓഫീസർ മുമ്പാകെ ഹാജരായി ഒപ്പ് വെയ്ക്കാതെ ഒളിവിൽ പോയതിനെ തുടർന്നാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതാപൻ അതിരപ്പിള്ളി, ചാലക്കുടി, മാള പോലീസ് പരിധികളിലായി നാല് മോഷണക്കേസുകളിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ രണ്ട് കേസുകളിലും ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അതിരപ്പിള്ളി പോലീസ് ഇൻസ്പെക്ടർ മനേഷ് കെ പി, ജി എ എസ് ഐ മാരാ ഷൈജു, ബൈജു, ജി എസ് സി പി ഒ മാരായ പോൾസൺ, ബിനുരാമൻ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


