തൃശൂർ: ഉത്സവാഘോഷത്തിനിടെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകരായ നാലു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കുണ്ടന്നൂർ എരിഞ്ഞിക്കൽ ക്ഷേത്രത്തിലേക്കുളള ഘോഷയാത്രയ്ക്കിടെ കുണ്ടന്നൂർ ജംഗ്ഷനിൽ വെച്ച് സിപിഎം പ്രവർത്തകനായ കണ്ണനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാല് ബിജെപികാരാണ് പിടിയിലായത്. കൊടുമ്പ് സ്വദേശികളായ കൊടക്കാടത്ത് സുധീഷ്, ചാത്തൻചിറ സതീഷ്, പുത്തൻകളത്തിൽ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡിൽ ബിജെപി സ്ഥാനാർഥി തോറ്റതിന്റെ വൈരാഗ്യത്താലാണ് പ്രതികൾ കണ്ണനെ ആക്രമിച്ചത്. ക്ഷേത്രത്തിലേക്കുളള ഘോഷയാത്ര കടന്നു പോകുന്നതിനിടെ കുണ്ടന്നൂർ ജംഗ്ഷനിൽ വെച്ച് പ്രതികൾ കൂട്ടം ചേർന്ന് കണ്ണനെ ചവിട്ടിവീഴ്ത്തി കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും, തലയിൽ കല്ലെടുത്തിട്ട് കൊലപ്പെടുത്തുവാനും ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കുപറ്റിയ കണ്ണൻ ചികിത്സയിലാണ്. അക്രമത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നിഖിൽ രാജേന്ദ്ര ദേശ് മുഖിൻ്റെ നിർദ്ദേശ പ്രകാരം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുരളീധരന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്‌തത്. അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സൈഫുള്ള, നിമ്പിൻ, ബദറുദ്ദീൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ, സിവിൽ പൊലീസ് ഓഫീസർ സഗുൺ, ശ്രീജിത്ത്, ഹോംഗാർഡ് ഓമനകുട്ടൻ എന്നിവരുണ്ടായിരുന്നു.


