ട്രംപിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇറാൻ

ട്രംപിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇറാൻ

ശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടി ആരംഭിച്ച് 31 ദിവസം പിന്നിട്ടിട്ടും അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

യഥാർത്ഥ ചർച്ചകൾക്ക് പകരം പാകിസ്ഥാൻ ഉൾപ്പെടെയുള്ള ഇടനിലക്കാർ വഴി അമേരിക്ക ചില നിർദ്ദേശങ്ങൾ കൈമാറുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഗായി വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുന്നുവെന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവനയെ പാടെ തള്ളുന്നതാണ് ഇറാന്റെ ഈ നിലപാട്. ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയത് മുതൽ ഇന്നുവരെ അമേരിക്കയുമായി ഔദ്യോഗിക സംഭാഷണങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം ‘എക്സി’ലൂടെ അറിയിച്ചു.

Also Read:ഹോർമുസിൽ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്ക, ഇസ്രയേൽ കപ്പലുകൾക്ക് കർശന നിരോധനം

മുൻകാലങ്ങളിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ‘നയതന്ത്ര വഞ്ചനകൾ’ കാരണം അതീവ ജാഗ്രതയോടെയാണ് ഇറാൻ വിഷയത്തെ സമീപിക്കുന്നത്. നിലവിൽ പ്രതിരോധ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. അതേസമയം, ചർച്ചകൾ ഉടൻ ഫലപ്രാപ്തിയിലെത്തുമെന്നും അല്ലാത്തപക്ഷം കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ തള്ളിക്കളഞ്ഞു. പകരം, തങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ നീക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിന്മേലുള്ള പരമാധികാരം അംഗീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്. നയതന്ത്ര ശ്രമങ്ങൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.

The post ട്രംപിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇറാൻ appeared first on Express Kerala.

Spread the love
Scroll to Top