കയ്പമംഗലം : തൃശ്ശൂർ റേഞ്ച് ഡി ഐ ജി യുടെ കാപ്പനിയമ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യു ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കൈപ്പമംഗലം സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (46) എന്നയാളെയാണ് കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ ടി ബിജിത്ത് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കാപ്പ (KAAPA) നിയമപ്രകാരമുള്ള ഉത്തരവ് പ്രകാരം 28-11-2025 തിയ്യതി മുതൽ ഒരു വർഷ കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് 30.03.2026 തീയതി കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊഞ്ഞനം ആറാട്ട് കടവ് എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മനോജ് രണ്ട് വധശ്രമക്കേസിലും, സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ഒരു കേസ്സിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ട് കേസിലും, നാല് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത എട്ട് കേസ്സുകളിലും, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക, മദ്യലഹരിയിൽ വാഹനമോടിക്കുക എന്നിങ്ങനെയുള്ള കേസുകളിലടക്കം ആകെ ഇരുപത്തിയഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ടി ബിജിത്ത്, എസ് ഐ കെ കെ പത്മരാജ്, ജി എസ് സി പി ഒ മാരായ ജ്യോതിഷ്, വിപിൻദാസ്, സി പി ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


