
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. പുന്നപ്ര പൊള്ളൈ വെളി വീട്ടിൽ അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ശിക്ഷിച്ചത്. 70,000 രൂപ പിഴയായും കോടതി വിധിച്ചു. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്.
2024 മേയ് 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പെൺകുട്ടി. രാവിലെ 11 മണിയോടെ പെൺകുട്ടി ബാത്റൂമിൽ പോയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്.
അമ്പലപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് പി.ബി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പ്രിൻസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും. എ.എസ്.ഐമാരായ കെ.സി സതീഷ്, വാണി പീതാംബരൻ, സി.പി.ഒ അനു ആന്റപ്പൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
The post വണ്ടാനം മെഡിക്കൽ കോളേജിലെ അതിക്രമം; പ്രതിക്ക് 9 വർഷം തടവും പിഴയും appeared first on Express Kerala.




