
വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദച്ചുഴിയിൽ. ചാവക്കാട് ഭാഗത്ത് സ്ഥാപിച്ച പുതിയ ബോർഡുകളിൽ മണ്ഡലത്തിലെ മുൻകാല എംഎൽഎമാരുടെ പേരുകൾ എടുത്തുപറഞ്ഞ് വർഗീയമായ രീതിയിലുള്ള താരതമ്യങ്ങളാണ് നടത്തിയിരിക്കുന്നത്.
നേരത്തെ, ഗുരുവായൂരിൽ നിന്ന് ഒരു ഹിന്ദു എംഎൽഎ വേണമെന്ന പരസ്യമായ വർഗീയ പരാമർശത്തിന്റെ പേരിൽ കോടതി ഗോപാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശപ്രകാരം പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നെങ്കിലും, വിവാദമായ വർഗീയ പ്രചാരണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സ്ഥാനാർത്ഥി.
ഗോപാലകൃഷ്ണന്റെ നീക്കത്തിനെതിരെ ഇടതുമുന്നണി രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാണെന്ന് അറിയിക്കാനുള്ള തരംതാണ ശ്രമമാണിതെന്നും ഗുരുവായൂരിലെ പ്രബുദ്ധരായ ജനങ്ങൾക്കിടയിൽ ഇത്തരം വർഗീയ പ്രചാരണങ്ങൾ വിലപ്പോവില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു പ്രതികരിച്ചു. എന്നാൽ, തന്റെ പ്രസ്താവനകളിലും ബോർഡുകളിലെ ഉള്ളടക്കത്തിലും ഉറച്ചുനിൽക്കുന്നുവെന്നാണ് ബി. ഗോപാലകൃഷ്ണന്റെ പക്ഷം. കേസുകൾ കാട്ടി തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം വെല്ലുവിളിച്ചു.
The post ഹിന്ദു എംഎൽഎ വേണം; ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകളുമായി ബി. ഗോപാലകൃഷ്ണൻ appeared first on Express Kerala.




