മാറ്റിപ്പാർപ്പിച്ച 21 കുടുംബങ്ങൾക്ക് കമ്പനി നഷ്ടപരിഹാരം കൈമാറി
കൊച്ചി – സേലം പൈപ്പ് ലൈനില്‍ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച 21 കുടുംബങ്ങൾക്ക് കമ്പനി നഷ്ടപരിഹാരം കൈമാറി. പ്രദേശത്തെ അഞ്ച് സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരത്തുകയും നൽകിയിട്ടുണ്ട്. മാറി താമസിക്കേണ്ടി വന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്ന രണ്ട് കടകൾ, ഫാം, നഴ്സറി, വർക്ക് ഷോപ്പ് എന്നിവയ്ക്ക് പ്രത്യേകയോഗം ചേർന്ന് നഷ്ടം കണക്കാക്കിയാണ് തുക നൽകിയത്.
കഴിഞ്ഞദിവസം വീണ്ടും പാചകവാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ മൂന്ന് കുടുംബങ്ങളെ കമ്പനി ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഒരു കുടുംബം ബന്ധു വീട്ടിലേക്കാണ് മാറിയിരുന്നത്. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും പാചകവാതകത്തിൻ്റെ രൂക്ഷഗന്ധം പരന്ന നിലയിലാണ്.
പാചകവാതക പൈപ്പിലെ ചോർച്ച കണ്ടെത്തുന്നതിന് ഒൻപത് മീറ്റർ താഴ്ചയിൽ മണ്ണ് മാറ്റുന്ന ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. കുഴിക്കുന്ന ഭാഗത്ത് പുഴയിൽനിന്നുള്ള ഉറവ് വെള്ളം നിറയുന്നത് പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചോർച്ച കണ്ടെത്തി, പൈപ്പിലെ ഗ്യാസ് പൂർണ്ണമായി നീക്കി, ചോർച്ചയുള്ള ഭാഗത്ത് ക്ലാമ്പ് ചെയ്ത് അടയ്ക്കുന്നതിനാണ് തീരുമാനം. എന്നാൽ ഡ്രിൽ ചെയ്യുന്നതിനിടെ പൈപ്പിൽ ഒടിഞ്ഞിരുന്ന ബിറ്റിന്റെ കൂർത്ത ഭാഗം ഇപ്പോഴും നീക്കം ചെയ്യാനായിട്ടില്ല.
മടവാക്കരയിൽ കഴിഞ്ഞ മാര്‍ച്ച് 18-നായിരുന്നു കൊച്ചി – സേലം എല്‍പിജി പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്.



